ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് ചീഫ് ജസ്റ്റിസ്

By : News60ML

Published On: 2019-02-06

0 Views

03:46

ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധന ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്

പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന്‍ കെ.പരാശരന്‍ ബോധിപ്പിച്ചു. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. വിധി ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റ്. മതവിശ്വാസങ്ങള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ല. 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ പിഴച്ചു. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്, പക്ഷേ അത് കൃത്യമായി നിര്‍വചിക്കണം. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന്‍ കെ.പരാശരന്‍ വിശദീകരിച്ചു.
വിധിയിലെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്‍കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.
രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി.
റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്‍റെ വാദം.
ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.ഭരണഘടനയുടെ 15 -ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം തന്നെയാണ് തന്‍റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു.
പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.
എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് - ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിക്കുന്നു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.എന്നാൽ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.
ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.

Trending Videos - 2 May, 2024

RELATED VIDEOS

Recent Search - May 2, 2024